Source: http://mangalam.com/index.php?page=detail&nid=462495&lang=malayalam
നേരമായ് നേരമായ് പുത്തന്‍ പുലരിതന്‍
തേരിരുള്‍ പക്ഷികള്‍ കേള്‍ക്കയായ്
ഉള്ളവനില്ലാത്തവനെന്നഭേദത്തെ-
യില്ലാതെയാക്കും ദിനം വരുന്നു.
ഗാന്ധിദര്‍ശനങ്ങളിലൂടെ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും വേണ്ടി പൊരുതാന്‍ കണ്ണൂരിന്റെ മണ്ണില്‍നിന്നൊരു കര്‍മയോഗി. മട്ടന്നൂര്‍ തില്ലങ്കേരി ഗ്രാമത്തില്‍ സ്വാതന്ത്ര സമരസേനാനി പുത്തന്‍വീട്ടില്‍ ചാത്തുകുട്ടി നമ്പ്യാരുടേയും മാധവിയമ്മയുടേയും നാലാമത്തെ മകന്‍ പി.വി. രാജഗോപാല്‍. വാക്കിലും നോക്കിലും അടിയുറച്ച ഗാന്ധിയന്‍. എളിമയും വിനയവും മുഖമുദ്ര.
ചിലര്‍ക്കു ചില നിയോഗങ്ങളുണ്ട്; ജീവിതത്തെ എങ്ങനെയൊക്കെ ആക്കിത്തീര്‍ക്കണമെന്ന്. അതൊരു സ്വാഭാവിക പരിണാമപ്രക്രിയയാണ്. വളരെ ചെറുപ്പത്തില്‍ത്തന്നെ ഗാന്ധിയന്‍ തത്വങ്ങള്‍ ഹൃദയത്തെ കീഴടക്കിയ ഈ മനുഷ്യന്‍ അറുപത്തിമൂന്നാം വയസിന്റെ നിറവിലും തളരാതെ ദരിദ്രരുടെ ഉന്നമനത്തിനായി ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ ഓടിനടക്കുകയാണ്. എല്ലായിടത്തും അദ്ദേഹം കേള്‍ക്കുന്നതു പാവപ്പെട്ടവരുടേയും ആദിവാസിജനതയുടേയും നിലവിളികളാണ്. ജനാധിപത്യത്തിന്റെ മൂല്യച്യുതികളില്‍ വേദനിക്കുന്ന അദ്ദേഹം ഭരണവര്‍ഗത്തോടു ചോദിക്കുന്നത് ഇതാണ്: ''നിങ്ങള്‍ ഗാന്ധിയന്‍ വേഷവും തലയില്‍ തൊപ്പിയുംവച്ച് ഗാന്ധിയുടെ നാട്ടില്‍ അദ്ദേഹത്തിനെതിരായി പ്രവര്‍ത്തിക്കുന്നതെന്തുകൊണ്ടാണ്?''
സൂര്യന്‍ അസ്‌തമിക്കാത്ത ബ്രിട്ടീഷ് സ്വേഛാധിപത്യത്തോട് മാറുമറയ്‌ക്കാതെ അരയില്‍ ഒറ്റമുണ്ടും കൈയില്‍ കുത്തുവടിയുമായി ഒരു മനുഷ്യന്‍ പട്ടിണി സമരത്തിലൂടെ നേടിയ സ്വാതന്ത്യം ഇന്നു മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസിജനതയ്‌ക്കും ലഭിക്കാത്തതില്‍ മനംനൊന്ത് മറ്റൊരു സ്വാതന്ത്ര പുലരി സ്വപ്‌നംകണ്ട് ഒരു ജനതയെ സമരസജ്‌ജമാക്കുകയാണ് രാജാജി എന്ന പി.വി. രാജഗോപാല്‍. അദ്ദേഹം ബാരിസ്‌റ്ററല്ല. ഇന്ത്യയിലെ നിസ്വവര്‍ഗത്തിന്റെ പിന്തുണയേ അദ്ദേഹത്തിനുള്ളൂ. ജനാധിപത്യത്തിന്റെ മൂല്യച്യുതികള്‍ക്കെതിരേ 'ജയ് ജഗത്... ജയ് ജഗത് പുഗാരുജാ' എന്ന മുദ്രാവാക്യം മുഴക്കി ഭരണവര്‍ഗത്തിന്റെ ഉറക്കം കെടുത്തുന്ന സമരപരമ്പര ഒരുക്കുകയാണ് ഇന്നീ മലയാളി. അതിനുവേണ്ടി അദ്ദേഹം ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ വര്‍ഷങ്ങളോളം നടന്ന് ആയിരക്കണക്കിനു യുവാക്കളെയാണ് പ്രബുദ്ധരാക്കി 'ഞങ്ങള്‍ക്കു ഭൂമി തരൂ, ജലം തരൂ, വിദ്യതരൂ' എന്ന ജീവിതാവകാശം പഠിപ്പിച്ചത്.
വിപ്ലവസമരത്തിന്റെ മണ്ണില്‍നിന്നു ചോരചിന്താത്ത സന്ദേശവുമായി ഒരു മനുഷ്യന്‍ ഇതാ ഇറങ്ങിവരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജന്മിമാര്‍ വീടിന്റെ അറകളില്‍ ഒളിപ്പിച്ചുവച്ച നെല്ലുസംഭരണികള്‍ കുത്തിത്തുറന്നു പാവപ്പെട്ടവര്‍ക്കു വിതരണംചെയ്‌ത വിപ്ലവസമരത്തിന്റെ തീജ്വാലയില്‍നിന്ന് എങ്ങനെയാണ് ഗാന്ധിമാര്‍ഗത്തില്‍ ഒരാള്‍ ജനിക്കുന്നത്? കയ്യൂരും കരിവള്ളൂരും കാവുമ്പായിയും സര്‍ദാര്‍ ചന്ദ്രോത്തും സഖാവ് കൃഷ്‌ണപിള്ളയുമെല്ലാം അദ്ദേഹത്തിന്റെ മനസില്‍ ഇന്നും നിറഞ്ഞ ഓര്‍മകളാണ്.
അദ്ദേഹം പറയുന്നു. ''എന്റെ കുട്ടിക്കാലത്ത് കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിന്റെ വലിയ മുന്നേറ്റം നടക്കുന്ന സ്‌ഥലമായിരുന്നു തില്ലങ്കേരി. അന്ന് ജന്മിമാരുടെ നെല്ലറ തേടി വിപ്ലവകാരികളൊക്കെ പോകുന്നതു കണ്ടിട്ടുണ്ട്. തില്ലങ്കേരിയിലും രക്‌തസാക്ഷികളുണ്ടായിട്ടുണ്ട്. എന്റെ ഒരമ്മാവന്‍ അനന്തന്‍ നമ്പ്യാര്‍ അന്നു പാര്‍ട്ടി പാര്‍ലമെന്റില്‍ അംഗമായിരുന്നു. ഒരുവശത്ത് കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം ശക്‌തമാകുമ്പോള്‍ മറുവശത്ത് അഹിംസയുടെ തത്വം പഠിപ്പിച്ച് ഗാന്ധിയന്മാരും സജീവമായിരുന്നു അച്‌ഛനോടൊപ്പം. പിന്നീടാണ് ഭൂദാന പ്രസ്‌ഥാനമൊക്കെ വേരുപിടിച്ചത്. വിനോബാ ഭാവെജിയൊക്കെ കേരളത്തില്‍വന്നു ഭൂമിയൊക്കെ പാവപ്പെട്ടവര്‍ക്കു വിതരണംചെയ്യുന്ന സമയത്ത് ഞാനുമുണ്ടായിരുന്നു. നന്നേ ചെറുപ്പത്തില്‍ത്തന്നെ അക്കൂട്ടത്തില്‍ സജീവമായി.''
രാമാനാട്ടുകരയിലെ സ്‌കൂള്‍
രാജാജിയുടെ അച്‌ഛന്‍ സ്വാതന്ത്ര്യസമര പ്രസ്‌ഥാനങ്ങളില്‍ സജീവമായിരുന്നു. വീടിനുചുറ്റും കൊല്ലും കൊലയും നടക്കുമ്പോള്‍ മകനെ മടിയിലിരുത്തി അച്‌ഛന്‍ വന്ദേമാതരം ചൊല്ലിക്കേള്‍പ്പിക്കുമായിരുന്നു. കുട്ടിക്കാലത്ത് തില്ലങ്കേരിത്തോട്ടില്‍ കുളിച്ചതും കുന്നും കുലദൈവങ്ങളുമെല്ലാമുള്ള നാട്ടിലെ പഴയ തറവാട്ടുവീട്ടിലെ ഓര്‍മകളുമെല്ലാം അദ്ദേഹം ചികഞ്ഞെടുത്തു പങ്കുവച്ചു.
അച്‌ഛന്റെ നിര്‍ദേശപ്രകാരമാണ് രാജഗോപാല്‍ ഗാന്ധിയന്‍ തത്വങ്ങള്‍ പഠിക്കാന്‍ രാമാനാട്ടുകരയിലെ സേവാമന്ദിരത്തിലേക്കു പോയത്. അന്നു രാധാകൃഷ്‌ണ മേനോനായിരുന്നു സ്‌കൂള്‍ മാനേജര്‍. കഥകളിയോടായിരുന്നു കൂടുതല്‍ കമ്പം. കുറച്ചുകാലം കലാമണ്ഡലത്തില്‍ പോയി. ഗാന്ധിദര്‍ശനങ്ങളില്‍ ആകൃഷ്‌ടനായി അവിടെനിന്നു നേരേ മഹാരാഷ്‌ട്രയിലെ സേവാഗ്രാമിലേക്ക്.
അവിടെ ചര്‍ക്ക തിരിക്കലും നൂല്‍നൂല്‍പ്പുമൊക്കെയായി വര്‍ഷങ്ങള്‍ കടന്നുപോയി. അന്നൊക്കെ വിദ്യ ജീവനുവേണ്ടിയാണ്, ജോലിക്കുവേണ്ടിയല്ല. ഗ്രാമങ്ങള്‍ക്കുവേണ്ടി, സമൂഹത്തിനുവേണ്ടി, വിദ്യനേടുക എന്നതായിരുന്നു സിദ്ധാന്തം. അക്കാലത്ത് ദരിദ്രരെ സഹായിക്കണമെന്ന നീതിബോധമായിരുന്നു മനസുനിറയെ.
എങ്കിലും അന്നു സേവാഗ്രാമില്‍നിന്നു തിരിച്ചുവരാമെന്നുള്ള ചിന്തയിലായിരുന്നു പോയത്. പക്ഷേ, അതുണ്ടായില്ല. കാരണം,1969-ല്‍ ഗാന്ധിയുടെ നൂറാം ജന്മദിനം; മോഹന്‍ എന്ന പയ്യന്‍ എങ്ങനെ മഹാത്മാവായി എന്ന കഥ രാജ്യമെങ്ങും പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടത് രാജഗോപാലനെന്ന പയ്യനെ ആയിരുന്നു. അതൊരു കടമയായി അദ്ദേഹം ഏറ്റെടുത്തു. പിന്നീട് 'ഗാന്ധിദര്‍ശന്‍' എന്ന പത്തു കമ്പാര്‍ട്ടുമെന്റുകളുള്ള തീവണ്ടിയില്‍ ഗാന്ധിസ്‌മരണകളുടെ പുസ്‌തകങ്ങളും ചരിത്രവസ്‌തുക്കളുമായി ഇന്ത്യയിലുടനീളം പ്രദര്‍ശനയാത്ര. രാത്രി മുഴുവന്‍ തീവണ്ടി ഓടും. പകല്‍ ഏതെങ്കിലും പട്ടണത്തില്‍ എക്‌സിബിഷന്‍. ഒരു വര്‍ഷത്തോളം രാജാജി ഇങ്ങനെ ഇന്ത്യ മുഴുവന്‍ കറങ്ങി. അങ്ങനെ ഇന്ത്യയെ കൂടുതല്‍ അറിയാന്‍ സാധിച്ചു. ഗ്രാമങ്ങളിലായിരുന്നു സത്യത്തില്‍ ഗാന്ധിസം പഠിപ്പിക്കേണ്ടതെന്നു തിരിച്ചറിഞ്ഞ അദ്ദേഹവും സംഘവും പിന്നീട് ചമ്പല്‍ ഗ്രാമങ്ങളിലേക്കാണു പോയത്. ഗാന്ധിയന്മാര്‍ 'അഹിംസ അഹിംസ' എന്നു പറഞ്ഞുനടന്നിട്ടു കാര്യമില്ല. ആ ബോധം ജനങ്ങളിലെത്തിക്കുകയാണു വേണ്ടത്. അതിനായിരുന്നു ചമ്പലിലേക്കുള്ള യാത്ര. ഗാന്ധിമാര്‍ഗം യഥാര്‍ഥ ഗ്രാമസേവനമാണെന്നു പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. പുതുതലമുറ ഗാന്ധിദര്‍ശനങ്ങളില്‍ വിമുഖരാകുന്നതില്‍ അദ്ദേഹം അന്നും ഇന്നും ദുഃഖിക്കുകയാണ്.
ചമ്പല്‍കൊള്ളക്കാര്‍മൂലം ജീവിക്കാന്‍പറ്റാത്ത എഴുപതുകള്‍. ഇക്കാലത്താണു രാജാജിയും സംഘവും ചമ്പല്‍ ഗാട്ടി(താഴ്‌വാരം)യിലെത്തുന്നത്. ജീവന്‍ പണയംവച്ചുള്ള ഗാന്ധിമാര്‍ഗം പ്രചരിപ്പിക്കല്‍ അന്ന് ആവേശമായിരുന്നു. ചമ്പല്‍കൊള്ളക്കാരുടെ ആക്രമണം രൂക്ഷമായ മൊറാന ജില്ലയിലെ ജ്വാരാ ഗ്രാമത്തിലേക്കാണ് ആദ്യം പോയത്. ഗ്രാമങ്ങളില്‍ അന്നു സ്‌കൂള്‍ നടത്താനും ബസോടിക്കാനും കച്ചവടം നടത്താനും കഴിയാത്ത അവസ്‌ഥയായിരുന്നു. ഇരുപതോളം ജില്ലകളുള്ള ചമ്പല്‍ ഗാട്ടിയിലെ നദിക്കരയിലാണ് അവര്‍ ആദ്യമായി ആശ്രമം പണിതത്. എവിടെയും കൊള്ളയും കൊലയും തട്ടിക്കൊണ്ടുപോകലും നിറഞ്ഞുനില്‍ക്കുന്ന സമയം. സന്ധ്യയായാല്‍ ഗ്രാമീണര്‍ വാതിലുകളടച്ചു കുറ്റിയിട്ട് വീടിനുള്ളില്‍ത്തന്നെ കൂടും.
രാജാജിയുടെ സംഘത്തോടു ഗ്രാമവാസികള്‍ പറഞ്ഞു. 'കൊള്ളക്കാരറിഞ്ഞാല്‍ വച്ചേക്കില്ല. വേഗം ഗ്രാമം വിട്ടുപൊയ്‌ക്കൊള്ളൂ' എന്നൊക്കെ. ഗ്രാമീണര്‍ക്കായിരുന്നു യുവാക്കളെ മരണത്തിനു വിട്ടുകൊടുക്കുന്നതില്‍ കൂടുതല്‍ വിഷമം. അന്നു കൊള്ളക്കാര്‍ മണ്‍റോഡിലൂടെ കുതിരപ്പുറത്തും മോട്ടോര്‍ സൈക്കിളിലുമൊക്കെ തോളത്തു തോക്കും അരയില്‍ വെടിയുണ്ട ബെല്‍റ്റുമൊക്കെയിട്ടു പോകുന്നതു കാണാമായിരുന്നു. അതുകാണുമ്പോഴേക്കും ആളുകള്‍വീടിനുള്ളില്‍ ഒളിക്കുമെന്നു രാജാജി ഓര്‍മിക്കുന്നു.
''എനിക്കന്നു നന്നായി ഹിന്ദി പറയാന്‍ പോലുമറിയില്ല. 22 വയസ്. എന്നിട്ടും ഞങ്ങള്‍ തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല. ചമ്പല്‍നദിക്കരയില്‍ ആശ്രമംകെട്ടി ഗാന്ധിസം പഠിപ്പിക്കാന്‍ തുടങ്ങി. കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങളെത്തേടി കൊള്ളക്കാരെത്തി. അവര്‍ അടിച്ചും തൊഴിച്ചും ഞങ്ങളുടെ കൈ പുറകോട്ടു കെട്ടി വായില്‍ തുണി തിരുകി. തോക്ക് നെഞ്ചിലേക്കുവച്ച് വേഗം ഗ്രാമം വിടണമെന്നു ഭീഷണിപ്പെടുത്തി. ഞങ്ങള്‍ വിവരം പറഞ്ഞു. ഗാന്ധിയന്മാരാണന്നും ഗ്രാമീണര്‍ക്കു സേവനം ചെയ്യാന്‍ വന്നതാണന്നും.അതുകൊണ്ടവര്‍ ഞങ്ങളെ കൊന്നില്ല. പക്ഷേ, എത്രയും വേഗം സ്‌ഥലംവിടാന്‍ കല്‍പ്പിച്ചു. എന്നിട്ട് ഞങ്ങളുടെ പശുവിനേയും ടോര്‍ച്ചും സൈക്കിളുമെല്ലാം കൊണ്ടുപോയി.
എന്നിട്ടും പിന്‍തിരിയാതിരുന്ന ഞങ്ങള്‍ ഗ്രാമീണരുടെ പ്രിയപ്പെട്ടവരായി. ആ സംഭവം ഞങ്ങള്‍ അവരുടെ സംരക്ഷകരാണെന്ന ബോധം അവരില്‍ വളര്‍ത്താന്‍ സഹായിച്ചു. വിവരമറിഞ്ഞ് ജയപ്രകാശ് നാരായണ്‍ജി എത്തിയതോടെ എല്ലാവര്‍ക്കും ധൈര്യമായി. കൊള്ളക്കാരെ കീഴടക്കണമെന്ന ചിന്ത അങ്ങനെ എല്ലാവരിലും ശക്‌തമായി. അതിനു ഗ്രാമീണരുടെ പിന്തുണ കിട്ടി. എല്ലാ തരത്തിലും ആശ്രമത്തിലുള്ളവരെ ഗ്രാമീണര്‍ സഹായിച്ചു. ഭക്ഷണവും അരിയും ഗോതമ്പുമൊക്കെയായി ഓരോ വീട്ടുകാരും ആകുന്ന സംഭാവന നല്‍കി. അതോടെ ഗ്രാമീണരെ സംരക്ഷിക്കാന്‍ ആള്‍ക്കാരുവന്നുവെന്ന് എല്ലായിടത്തും പ്രചരിച്ചു. പക്ഷേ, കൊള്ളക്കാരെ മാപ്പുപറയിക്കല്‍ യാഥാര്‍ഥ്യമായപ്പോഴാണ് ഗാന്ധിമാര്‍ഗത്തിന്റെ പ്രസക്‌തിയും ശക്‌തിയും ശരിക്ക് അനുഭവിച്ചത്.'' രാജാജി പറഞ്ഞു.
അന്ന് കൊള്ളത്തലവന്മാരായ മാധവ് സിംഗിനും മോര്‍സിംഗിനും തലയ്‌ക്കു പത്തുലക്ഷം രൂപ വിലയുണ്ടായിരുന്നു. കീഴടങ്ങുന്നവരെ ശിക്ഷിക്കില്ലെന്നും നല്ലനടപ്പിനു വിടുമെന്നും പുനരധിവാസിപ്പിക്കുമെന്നുമൊക്കെ മധ്യപ്രദേശ് സര്‍ക്കാരിനെക്കൊണ്ടു പ്രഖ്യാപിപ്പിച്ചിരുന്നു. അതിനുശേഷമാണ് ഗാന്ധിയന്മാര്‍ അഹിംസാ സിദ്ധാന്തങ്ങളുമായി കാടുകേറിയത്.
1972 ഏപ്രില്‍ 12നാണ് കുറച്ചുകൊള്ളക്കാര്‍ ആശ്രമത്തില്‍ ആദ്യമായി വന്നു കീഴടങ്ങിയത്. അതറിഞ്ഞു പതിനായിരക്കണക്കിനു ജനമാണു തടിച്ചുകൂടിയത്. മുന്നൂറു പേരെ കൊന്നവര്‍വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. കീഴടങ്ങിയവരുടെ കുടുംബങ്ങളുടെ രക്ഷയ്‌ക്കായി രാജാജിയും സംഘവും പിന്നീട് നെട്ടോട്ടം. അവരുടെ മക്കളുടെ പഠിത്തം ശ്രദ്ധിക്കണം, ഉപജീവന മാര്‍ഗങ്ങള്‍ നിര്‍ദേശിക്കണം... അങ്ങനെ കുറേകാര്യങ്ങള്‍.
തുടര്‍ന്ന് നൂറുകണക്കിനു ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് യുവാക്കളെ ഗാന്ധിസം പഠിപ്പിച്ചു. ഒപ്പം രാമായണവും ഗീതയും ശീലിപ്പിച്ചു. അതിന് എസ്.എന്‍. സുബ്ബറാവുവും ജയപ്രകാശ് നാരാണ്‍ജിയും സഹായിച്ചു. അതോടെ ഗ്രാമങ്ങളിലെല്ലാം ഗാന്ധിയന്‍ തത്വങ്ങളുടെ പ്രസക്‌തി വര്‍ധിച്ചു. ചമ്പല്‍കൊള്ളക്കാരെ സൃഷ്‌ടിച്ചത് ജന്മിവര്‍ഗത്തിന്റെ ഭൂമിപിടുത്തവും ഗ്രാമീണര്‍ക്കുമേലുള്ള കുതിരകയറ്റവുമായിരുന്നു.അതില്‍ സഹികെട്ടായിരുന്നു കുറച്ചുപേര്‍ കാടുകേറി കൊള്ളക്കാരായത്. ഫൂലന്‍ദേവിയൊക്കെ പിന്നീടാണു വന്നതെന്നു രാജാജി പറഞ്ഞു. അര്‍ജുന്‍ സിംഗിന്റെ കാലത്താണത്. അന്നൊക്കെ ഭൂമിവിറ്റാണ് എല്ലാവരും തോക്കുവാങ്ങി തോളിലിട്ടു നടന്നിരുന്നത്. അതവര്‍ക്ക് അഭിമാനത്തിന്റയും ആഡംബരത്തിന്റെയും അടയാളമായിരുന്നു.അന്നു ചോദിക്കുന്നവര്‍ക്കൊക്കെ സര്‍ക്കാര്‍ ലൈസന്‍സ് കൊടുക്കുമായിരുന്നു. കൊള്ളക്കാരില്‍നിന്നു സര്‍ക്കാര്‍ ജനങ്ങളെ മോചിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നെന്നു രാജാജി ചിരിയോടെ പറഞ്ഞു.
ഈ സംസ്‌കാരം പിന്നീടു പാവപ്പെട്ടവരെ ചൂഷണംചെയ്യുന്ന സ്‌ഥിതിയിലേക്കുമാറി. ഈ രീതിയില്‍ തോക്കുകാട്ടി മോറിയായിലും ശിവപ്പൂരിലും ഗ്വാളിയോറിലും ഗ്രാമീണരുടെ ഭൂമിതട്ടിയെടുക്കുന്ന പരിപാടിയുണ്ടായിരുന്നു. സഹരിയാ ആദിവാസികളുടെ ഭൂമിയാണിങ്ങനെ നഷ്‌ടപ്പെട്ടത്. ഇങ്ങനെയാണു നഷ്‌ടപ്പെട്ട ഭൂമി ആദിവാസി ജനത തിരിച്ചുപിടിക്കുന്നതിലേക്കു കാര്യങ്ങള്‍ പോയതെന്നു രാജാജി പറയുന്നു.
ഭൂപരിഷ്‌കരണത്തിനുവേണ്ടിയുള്ള വാദം
ഭൂപരിഷ്‌കരണത്തിലൂടെ ഭൂമി വിതരണം നീതിയുക്‌തമാക്കാനുള്ള സമരപരിപാടിയിലാണ് ഏക്‌താ പരിഷത്തെന്നു രാജാജി പറഞ്ഞു. കാശ്‌മീരിലും പാകിസ്‌താനിലും അഫ്‌ഗാനിസ്‌ഥാനിലും മാത്രമല്ല നമ്മുടെ വീടിനുചുറ്റുമാണ് വയലന്‍സുള്ളത്. നമ്മുടെ സ്‌ത്രീകളോടും കുട്ടികളോടും ആദിവാസികളോടും. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ മനുഷ്യരെ കൊന്നൊടുക്കുന്നതും വയലന്‍സാണ്. രാജാജി ഇന്ത്യയുടെ പുതിയ മുഖത്തെക്കുറിച്ചു ദുഃഖിതനാകുന്നു.
''രോഗമറിഞ്ഞു ചികിത്സിച്ചാലേ രോഗം മാറൂ. ഇല്ലെങ്കില്‍ നക്‌സലുകളും മാവോവാദികളും ഇന്ത്യയുടെ ശാപമായി മാറും. ചൂഷണവും അന്യായവുമുള്ള ഒരു സമൂഹത്തില്‍ എങ്ങനെയാണ് അഹിംസ കെട്ടിപ്പടുക്കുക?''
എങ്കിലും ഗാന്ധിമാര്‍ഗത്തിലൂടെ ഈ കര്‍മധീരന്‍ രാജ്യമെമ്പാടും ഓടി നടക്കുന്നു, പാവപ്പെട്ടവര്‍ക്കുവേണ്ടി. നാഗാലാന്‍ഡിലും ഒറീസയിലും ബീഹാറിലും ഛത്തീസ്‌ഗഡിലുമെല്ലാം രാജാജിയുടെ നേതൃത്വത്തില്‍ യുവജനമുന്നേറ്റങ്ങള്‍ ശക്‌തമാകുകയാണ്. കേരളത്തിലും കുറവല്ല. തുടക്കത്തില്‍ ഇന്ത്യന്‍ഗ്രാമങ്ങളില്‍ സേവാഗ്രാമങ്ങള്‍ പണിതു യുവാക്കളെ പ്രബുദ്ധരാക്കിയിരുന്നു ഏക്‌താ പരിഷത്. പിന്നീട് ഇതൊക്കെ സര്‍ക്കാരുകള്‍ക്കു വലിയ തലവേദനയായിമാറിയപ്പോള്‍ രാജാജിയെ ഓടിക്കാനുള്ള ശ്രമങ്ങളുമുണ്ടായി പല സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന്. പക്ഷേ, അക്കാലത്ത് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ഭഗവതി നിയമിച്ച അടിമത്തൊഴിലാളികളെ വിടുവിക്കുന്ന കമ്മിഷനായിരുന്നു രാജാജി. അതുകൊണ്ട് ഗ്രാമങ്ങളില്‍ത്തന്നെ അദ്ദേഹത്തിനു നില്‍ക്കാന്‍ കഴിഞ്ഞു. ഇന്നു മൂവായിരത്തിലധികം അടിമത്തൊഴിലാളികളെ സ്വതന്ത്രരാക്കിയിട്ടുണ്ട് അദ്ദേഹം. ആയിരക്കണക്കിനു യുവാക്കള്‍ ഇന്ന് അദ്ദേഹത്തിന്റെ കീഴില്‍ അണിനിരന്നു ഭൂമിക്കു വേണ്ടിയുള്ള അവകാശസമരത്തിലാണ്. ജലം, മണ്ണ്, വായു ഇതെല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഇതിനുവേണ്ടി ലോകത്തുള്ളവരെല്ലാം ഒന്നിക്കണമെന്നാണ് ഏക്‌താ പരിഷത് മുന്നോട്ടുവയ്‌ക്കുന്ന സിദ്ധാന്തം. ഇന്നു ലാറ്റിന്‍ അമേരിക്കയിലും ജര്‍മ്മനിയിലും ന്യൂസിലന്‍ഡിലും അറിയപ്പെടുന്ന സംഘടനയാണ് ഏക്‌താ പരിഷത്. 95-ല്‍ത്തന്നെ ഏക്‌താ പരിഷത് രാജ്യാന്തരതലത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഗ്വാളിയാറില്‍നിന്ന് 25000പേരാണ് ദില്ലിയുടെ ഭരണമുഖത്തേക്കു പദയാത്ര നടത്തിയത്. ഇത് ദില്ലി ഭരണാധികാരികളെ നടുക്കിയിരുന്നു. അതിന്റെ ഫലമായി ഭൂപരിഷ്‌കരണ നിയമങ്ങള്‍ നടപ്പാക്കാനുള്ള പുതിയ കമ്മിറ്റിയുണ്ടാക്കി. പക്ഷേ, പിന്നീട് ഒന്നും നടപ്പായില്ല. അതുകൊണ്ട് മറ്റൊരു രാജ്യാന്തര പദയാത്രയ്‌ക്ക് ഏക്‌താ പരിഷത് തയാറെടുക്കുകയാണ്.
2012 ഒക്‌ടോബറില്‍ ഒരുലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദയാത്ര കന്യാകുമാരിയില്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഗാന്ധിയന്‍ സമരത്തിനു കീര്‍ത്തികേട്ട നാട്ടില്‍ അതേ സമരമുറയിലൂടെ ആദിവാസികള്‍ക്കു സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണു പദയാത്രയുടെ ലക്ഷ്യം. ഒരേക്കര്‍ മുതല്‍ ഒരു ഹെക്‌ടര്‍ വരെയെങ്കിലും ഓരോരുത്തര്‍ക്കും ഭൂമി വേണമെന്ന നിയമം ബാധകമാക്കണം. ഭൂമി അടിസ്‌ഥാനമാക്കി ദാരിദ്ര്യരേഖ നിശ്‌ചയിക്കണം. ആദിവാസിയെ കൈയേറ്റത്തിനു പ്രേരിപ്പിക്കുന്ന നിയമം മാറ്റി എല്ലാവര്‍ക്കും ഭൂമിയെന്ന അവകാശം സൃഷ്‌ടിക്കുക കൂടിയാണ് 2012-ലെ പദയാത്രകൊണ്ട് ഉദേശിക്കുന്നത്.
സ്വാമി അഗ്നിവേശും അണ്ണാ ഹസാരെയുംബിനായക് സെന്നും വിവിധ രാജ്യാന്തര സംഘടനകളും ഏക്‌താ പരിഷത്തിനു പിന്തുണ നല്‍കുന്നുണ്ട്. നമ്മുടെ ജലവും മണ്ണും ഉപയോഗിച്ച് ദാരിദ്ര്യം മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണം. അതിനു ഗ്രാമസഭകള്‍ക്ക് അവകാശം കൊടുക്കണമെന്നാണ് ഏക്‌താ പരിഷത്തിന്റെ വാദം.
പുരസ്‌കാരസ്വീകരണങ്ങളില്‍നിന്ന് ഏറെ അകലം സൂക്ഷിക്കുന്ന, ഇന്ത്യന്‍ മാധ്യമങ്ങള്‍ അധികം ശ്രദ്ധ കൊടുക്കാത്ത ഈ ഗാന്ധിയനെ കാത്തിരിക്കുന്നത് ഒരുപക്ഷേ, നോബല്‍ സമ്മാനത്തിനു തുല്യമായ നോര്‍വേ സര്‍ക്കാരിന്റെ റൈറ്റ് ലിവിലി ഹുഡ് പുരസ്‌കാരമാകട്ടെ എന്നു നമുക്കു പ്രത്യാശിക്കാം. കാരണം, ഇന്ത്യയില്‍നിന്നു നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ അദ്ദേഹത്തിന്റെ പേരാണു മുന്നില്‍.
ജോസ് പാഴൂക്കാരന്‍
No comments:
Post a Comment