About Me

एकता परिषद भू अधिकार के लिए राष्ट्रीय स्तर पर अहिंसात्मक जन आंदोलन है. लोगों की आवाज सुनी जाए इसके लिए एक बड़े पैमाने की राष्ट्री अभियान की नींव रखी गयी थी, जिसे जनादेश 2007 कहा गया, जिसके माध्यम से 25 हजार लोगों ने राष्ट्रीय राजधानी तक पहुंच कर अपनी आवाज बुलंद की.

Sunday 14 August 2011

ഉള്‍ഫയുമായുള്ള ചര്‍ച്ചയ്ക്ക് അരങ്ങൊരുക്കിയത് മലയാളി

പി.കെ. മണികണ്ഠന്‍




ന്യൂഡല്‍ഹി: രാജ്യത്തിന്റെ വടക്കു-കിഴക്കന്‍ മേഖലയില്‍ സമാധാനത്തിന് വഴിയൊരുക്കി യൂണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) തീവ്രവാദികളും കേന്ദ്രസര്‍ക്കാറും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള സംഘര്‍ഷങ്ങള്‍ സമാധാനത്തിലേക്ക് നീങ്ങുമ്പോള്‍ ഗാന്ധിതത്ത്വങ്ങള്‍ നെഞ്ചോടു ചേര്‍ത്ത മലയാളി നിശ്ശബ്ദമായി സന്തോഷിക്കുന്നു.

ചോര ചിന്തിയ പോരാട്ടത്തിന്റെ വീറും വാശിയുമില്ലാതെ സര്‍ക്കാറും തീവ്രവാദികളും ഒരു മേശയ്ക്കു ചുറ്റുമിരിക്കാന്‍ അരങ്ങൊരുക്കിയത് കണ്ണൂര്‍ തില്ലങ്കേരി സ്വദേശി പി.വി.രാജഗോപാല്‍. ഗാന്ധി പീസ് ഫൗണ്ടേഷന്‍ ഉപാധ്യക്ഷനാണ് അദ്ദേഹം.

കേന്ദ്രവും ഉള്‍ഫയും തമ്മിലുള്ള ആദ്യഘട്ടചര്‍ച്ച പൂര്‍ത്തിയായി. എന്നാല്‍ രാജഗോപാലും മറ്റു ഗാന്ധിയന്മാരും നടത്തിയ മധ്യസ്ഥശ്രമങ്ങള്‍ വാര്‍ത്തകളില്‍ ഇടംനേടിയില്ല. അവകാശവാദങ്ങളൊന്നുമില്ലാതെ പി.വി. രാജഗോപാല്‍ മധ്യസ്ഥശ്രമങ്ങള്‍ 'മാതൃഭൂമി'യുമായി പങ്കുവെച്ചു.

ഗുവാഹാട്ടിയിലെ ശാന്തി സാധന ആശ്രമത്തിലെ ഹേം ഭായിയാണ് മധ്യസ്ഥതയ്ക്കായി പേരു നിര്‍ദേശിച്ചത്. നിരന്തര ശ്രമങ്ങളിലൂടെ ചമ്പല്‍ക്കൊള്ളക്കാരെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചത് ഓര്‍ത്തെടുത്താണ് ഹേം ഭായി ഇതിനു തുനിഞ്ഞത്. 2008 ഒക്ടോബര്‍ 12 ന് ഉള്‍ഫ 28-ാം ബറ്റാലിയന്‍ കമാന്‍ഡര്‍ മൃണാള്‍ ഹസാരികയുമായിട്ടായിരുന്നു ഒന്നാംവട്ട ചര്‍ച്ച. സര്‍ക്കാര്‍ സമാധാനത്തിനു മുന്‍കൈയെടുത്താല്‍ സഹകരിക്കുമെന്ന് ഹസാരിക അറിയിച്ചതു പ്രതീക്ഷയായി.

ഉള്‍ഫയുടെ നേതാക്കളില്‍ പലരും ചൈനയിലും ബംഗ്ലാദേശിലുമൊക്കെ ഒളിച്ച് സുഖജീവിതം നയിക്കുന്നതും സാധാരണ പോരാളികളെ മുന്‍നിരയിലേക്കു തള്ളിവിടുന്നതും അവര്‍ക്കിടയില്‍ മടുപ്പുണ്ടാക്കിയിരുന്നു. കേന്ദ്രസര്‍ക്കാറുമായുള്ള ചര്‍ച്ചയ്ക്ക് തങ്ങളെ പ്രതിനിധാനം ചെയ്യാന്‍ ഹേം ഭായിയെയും രാജഗോപാലിനെയും നിശ്ചയിച്ചതായി ഹസാരിക രേഖാമൂലമുള്ള അറിയിപ്പും നല്‍കി. തുടര്‍ന്ന് രാജഗോപാല്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന ശ്രീ പ്രകാശ് ജയ്‌സ്വാളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിനെയും പ്രതിരോധമന്ത്രി എ.കെ. ആന്റണിയെയുമെല്ലാം വിവരങ്ങള്‍ അറിയിച്ചു.

ഇടയ്ക്കുവെച്ച് ഉള്‍ഫ നേതാക്കളായ രാജ്‌ഖോവ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത് സമാധാനശ്രമങ്ങളെ ബാധിക്കുമോയെന്ന് ആശങ്ക പടര്‍ന്നിരുന്നു. എന്നാല്‍ 2010 ഏപ്രില്‍ 18 ന് രാജഗോപാലും മുതിര്‍ന്ന ഗാന്ധിയന്‍ സുബ്ബറാവുവും കൂടി ഗുവാഹാട്ടി സെന്‍ട്രല്‍ ജയിലിലെത്തി ഉള്‍ഫ നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തി. ഇന്ത്യന്‍ ജനതയ്‌ക്കെതിരല്ലെന്ന് ഉള്‍ഫ നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ വ്യവസ്ഥാപിത അടിച്ചമര്‍ത്തല്‍ നയങ്ങളെ അവര്‍ എതിര്‍ത്തു. രാഷ്ട്രീയ പരിഹാരമാണ് അവര്‍ ആവശ്യപ്പെട്ടത്. ''ഐക്യരാഷ്ട്ര സംഘടനയെയും മറ്റും മധ്യസ്ഥരാക്കി ചര്‍ച്ചയ്ക്ക് ശ്രമിച്ച് ഞങ്ങള്‍ പരാജയപ്പെട്ടു. ഞങ്ങള്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട്. അതിനെല്ലാം ശിക്ഷ അനുഭവിക്കുകയും ചെയ്യാം. എന്നാല്‍ ഞങ്ങളെ അടിച്ചമര്‍ത്തി ഇല്ലാതാക്കുന്ന സര്‍ക്കാര്‍ സമീപനം തിരുത്തണം. അസമിലെ സാധാരണക്കാരന്റെ പ്രശ്‌നങ്ങളാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്. ഇതിനകം 12,000 ത്തോളം പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇനിയും ഇതു തുടരണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. എന്നാല്‍ ഞങ്ങളെ ജയിലലടച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വന്നാല്‍ അതിനു തയ്യാറാവില്ല'' -ഇതായിരുന്നു ഉള്‍ഫ നേതാക്കള്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

തുടര്‍ന്ന് അസം ഗവര്‍ണര്‍ ജെ.ബി. പട്‌നായിക്കിനെയും മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെയും നേരില്‍ക്കണ്ട് രാജഗോപാല്‍ ഇക്കാര്യങ്ങളെല്ലാം ധരിപ്പിച്ചു. സ്വതന്ത്രഭരണം എന്ന വാശി ഉള്‍ഫ ഉപേക്ഷിച്ചതായി അസം സര്‍ക്കാര്‍ ആഭ്യന്തര മന്ത്രി പി.ചിദംബരത്തെയും അറിയിച്ചു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനുള്ള ഉള്‍ഫയുടെ സന്നദ്ധത കേന്ദ്രസര്‍ക്കാറിലും താത്പര്യം ജനിപ്പിച്ചു. ആഭ്യന്തരമന്ത്രി ചിദംബരവും ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയും മധ്യസ്ഥ ചര്‍ച്ചകളില്‍ സജീവ പങ്കാളികളായി.

തൊഴിലില്ലായ്മയും ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റവുമാണ് അസമിലെ അസ്വസ്ഥതകള്‍ക്കു കാരണമെന്ന് രാജഗോപാല്‍ പറഞ്ഞു. രാഷ്ട്രീയ ചര്‍ച്ചകളിലൂടെ മാത്രമേ രാജ്യത്തെ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താനാവൂ. ഇതിനായി പ്രത്യേക സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉള്‍ഫയുമായുള്ള ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഫലം കാണുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.

No comments:

Post a Comment