About Me

एकता परिषद भू अधिकार के लिए राष्ट्रीय स्तर पर अहिंसात्मक जन आंदोलन है. लोगों की आवाज सुनी जाए इसके लिए एक बड़े पैमाने की राष्ट्री अभियान की नींव रखी गयी थी, जिसे जनादेश 2007 कहा गया, जिसके माध्यम से 25 हजार लोगों ने राष्ट्रीय राजधानी तक पहुंच कर अपनी आवाज बुलंद की.

Sunday 14 August 2011

വടക്കുകിഴക്കും വേരുറപ്പിക്കാന്‍ മാവോവാദി ശ്രമം

പി.കെ. മണികണ്ഠന്‍




ന്യൂഡല്‍ഹി: ഉള്‍ഫ തീവ്രവാദികളുടെ സഹായത്തോടെ മാവോവാദികള്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നു. രാജ്യമെങ്ങും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഉള്‍ഫ വൈസ് പ്രസിഡന്റും അസം ബറ്റാലിയന്റെ നേതാവുമായ പ്രദീപ് ഗൊഗോയാണ് ഇതേക്കുറിച്ച് സൂചന നല്‍കിയത്. ഉള്‍ഫ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഗാന്ധി പീസ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റും മലയാളിയുമായ പി.വി.രാജഗോപാല്‍, ഗൊഗോയിയുമായി ചര്‍ച്ച നടത്തിയപ്പോഴാണ് പുതിയ മാവോവാദി ബന്ധത്തിന്റെ വെളിപ്പെടുത്തലുണ്ടായത്.

ഉള്‍ഫയുടെ ഏഴു ബറ്റാലിയനുകളില്‍ രണ്ടെണ്ണമൊഴികെയുള്ളവയെല്ലാം വെടിനില്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാറുമായുള്ള ചര്‍ച്ചയ്ക്ക് ഇടനിലക്കാരനായി അവര്‍ രാജഗോപാലിനെ ക്ഷണിച്ചിരുന്നു. 2008 ഒക്ടോബറില്‍ നിരുപാധിക ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഉള്‍ഫ മേധാവികള്‍ അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചെങ്കിലും അവര്‍ ഇതുവരെ ചര്‍ച്ചയ്ക്കു സന്നദ്ധരായിട്ടില്ലെന്ന് രാജഗോപാല്‍ 'മാതൃഭൂമി'യാടു പറഞ്ഞു. സമാധാനശ്രമങ്ങളുടെ ഭാഗമായാണ് ഏപ്രിലില്‍ ഗൊഗോയിയുമായി ചര്‍ച്ച നടത്തിയത്.

ഗുവാഹട്ടിയില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയുള്ള ശിവ്‌സാഗര്‍ ജില്ലയിലായിരുന്നു ഉള്‍ഫ നേതാക്കളുമായുള്ള ചര്‍ച്ച. ഉള്‍ഫയുടെ രാഷ്ട്രീയ ഉപദേശകന്‍ ഭീംകാന്ത് ബര്‍ഗോയ്, ചെയര്‍പേഴ്‌സണ്‍ അര്‍വീന്ദ് രാജ്‌കോവ, വിദേശകാര്യ സെക്രട്ടറി സച്ച്ദര്‍ ചൗധരി, ധനകാര്യ സെക്രട്ടറി ചിത്രമോഹന്‍ ഹസാരിക, സേനാ വക്താവ് രാജു ബറുവ, സാംസ്‌കാരിക സെക്രട്ടറി പ്രണത പൂക്കന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഉള്‍ഫ മേധാവി പരസ് ബറുവയുടെ നേതൃത്വത്തിലുള്ള ബറ്റാലിയന്‍ മാത്രമാണ് ഇപ്പോള്‍ സായുധസമരത്തിലുള്ളത്. ഒളിവിലിരുന്നാണ് പരസ് ബറുവയുടെ പ്രവര്‍ത്തനം.

ബറുവയുടെ സേനയെ ഭയന്ന് ചര്‍ച്ചയ്ക്കു മുതിരാതിരിക്കുന്ന കേന്ദ്ര നിലപാട് ശരിയല്ലെന്ന് രാജഗോപാല്‍ പറഞ്ഞു. ഭൂരിഭാഗവും ഇപ്പോള്‍ ചര്‍ച്ചയ്ക്കു തയ്യാറാണ്. ഈ അനുകൂല അന്തരീക്ഷം സര്‍ക്കാര്‍ ഉപയോഗിക്കണം. ഇല്ലെങ്കില്‍ രാജ്യത്തെ വടക്കുകിഴക്കന്‍ മേഖല വീണ്ടും സംഘര്‍ഷാവസ്ഥയിലേക്കു നീങ്ങും. അവിടെ മാവോവാദികള്‍ താവളമുറപ്പിക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments:

Post a Comment