About Me

एकता परिषद भू अधिकार के लिए राष्ट्रीय स्तर पर अहिंसात्मक जन आंदोलन है. लोगों की आवाज सुनी जाए इसके लिए एक बड़े पैमाने की राष्ट्री अभियान की नींव रखी गयी थी, जिसे जनादेश 2007 कहा गया, जिसके माध्यम से 25 हजार लोगों ने राष्ट्रीय राजधानी तक पहुंच कर अपनी आवाज बुलंद की.

Sunday 14 August 2011

തൊഴിലുറപ്പുപദ്ധതിയില്‍ നിയമലംഘനം വ്യാപകം

* സോഷ്യല്‍ ഓഡിറ്റിങ്ങില്‍ വെളിപ്പെടുന്നത് ക്രമക്കേടുകളുടെ ഘോഷയാത്ര


* അംഗങ്ങളുടെ അറിവില്ലായ്മ മുതലെടുക്കുന്നു


* 'മേറ്റുമാര്‍' നിഷ്‌ക്രിയം











പാലക്കാട്: ദേശീയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ വ്യാപക ക്രമക്കേടും ചട്ടലംഘനവും നടക്കുന്നതായി സോഷ്യല്‍ ഓഡിറ്റില്‍ കണ്ടെത്തി. പദ്ധതിയില്‍ അംഗങ്ങളാകുന്ന തൊഴിലാളികള്‍ക്ക് അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും യാതൊരു ധാരണയുമില്ലെന്നും ഓഡിറ്റിങ്ങില്‍ തെളിഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ സഹായിക്കാനും നിയുക്തരായ കുടുംബശ്രീ പ്രതിനിധികള്‍ (മേറ്റുമാര്‍) ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയമാണെന്നും വ്യക്തമായി.




സംസ്ഥാനസര്‍ക്കാര്‍ രൂപവത്കരിച്ച സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പുതശ്ശേരി പഞ്ചായത്തില്‍നടന്ന മാതൃകാ സോഷ്യല്‍ ഓഡിറ്റിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്.




എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലും പണി നടത്തിപ്പിലുമെല്ലാം ക്രമക്കേടുകള്‍ വന്‍തോതിലുണ്ട്.




തൊഴിലുറപ്പുപദ്ധതിപ്രകാരം പണിയെടുത്താല്‍ 15 ദിവസത്തിനകം വേതനം നല്‍കിയിരിക്കണമെന്നാണ് വ്യവസ്ഥ. വൈകുന്ന ഓരോദിവസത്തിനും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. മൂന്നുമാസവും ആറുമാസവുംവരെ കഴിഞ്ഞിട്ടും വേതനം കിട്ടിയിട്ടില്ലെന്ന് ഒട്ടേറെസ്ത്രീകള്‍ ചൂണ്ടിക്കാട്ടി.




100 പണിക്ക് തയ്യാറായിട്ടും 50 പണിയേ ലഭിക്കുന്നുള്ളൂവെങ്കില്‍ ഉത്തരവാദികളായവര്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണെന്ന കാര്യവും സ്ത്രീകള്‍ക്കറിയില്ല. ഇത്തരം വീഴ്ചകള്‍ക്ക് പഞ്ചായത്ത് ആദ്യം തനത്ഫണ്ടില്‍നിന്ന് നഷ്ടപരിഹാരം നല്‍കണം. ഇങ്ങനെ നല്‍കുന്ന തുക വിഴ്ചയ്ക്ക് ഉത്തരവാദികളായവരില്‍നിന്ന് ഈടാക്കണമെന്ന് വ്യവസ്ഥയുള്ളതായും എന്‍.ആര്‍.ഇ.ജി.എം. സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ. എബി ജോര്‍ജ് പറഞ്ഞു.




പണിയെടുക്കുന്നവര്‍ സ്വന്തം പണിയായുധങ്ങള്‍ ഉപയോഗിച്ചാല്‍ അതിന് വാടക ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന വിവരവും തൊഴിലാളികള്‍ക്ക് പുതുതായിരുന്നു. തൊഴിലുപകരണങ്ങളുടെ വാടകയിനത്തില്‍ രണ്ടുവര്‍ഷത്തിനിടെ കുടുംബശ്രീയുടെ അക്കൗണ്ടിലേക്ക് മാറ്റിയ 11,77,780 രൂപയെക്കുറിച്ചും അതെങ്ങനെ ചെലവഴിച്ചുവെന്നതിനെക്കുറിച്ചും ബന്ധപ്പെട്ടവര്‍ക്ക് ഒരുവിവരവുമില്ലെന്നും യോഗത്തില്‍ വെളിപ്പെട്ടു.




പദ്ധതിയില്‍പ്പെട്ടവര്‍ക്ക് പണിസ്ഥലത്തുവെച്ച് അസുഖമോ അപകടമോ ഉണ്ടായാല്‍ മുഴുവന്‍ ചെലവും തൊഴിലുറപ്പുപദ്ധതിയില്‍നിന്ന് വഹിക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല.




തൊഴില്‍കാര്‍ഡുകള്‍ മേറ്റുമാര്‍ സ്ഥിരമായി കൈവശംവെക്കുന്നതിനെതിരെ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പുനല്‍കി. കാര്‍ഡില്‍ വിശദവിവരങ്ങളൊന്നും രേഖപ്പെടുത്താതിരിക്കുന്നതിനെക്കുറിച്ചും വിമര്‍ശനമുണ്ടായി.




പുതശ്ശേരി പഞ്ചായത്തില്‍ തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി നടത്തിയ ശ്മശാനനിര്‍മാണം ഉള്‍പ്പെടെ പലപദ്ധതികളിലും പണിയുടെ അളവുകള്‍ പെരുപ്പിച്ച് ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായും സോഷ്യല്‍ ഓഡിറ്റിങ്ങില്‍ വെളിപ്പെടുത്തി. ഇത്തരം പദ്ധതികളില്‍ വിശദമായ പരിശോധനയ്ക്ക് തീരുമാനിച്ചിട്ടുണ്ടെന്നും ക്രമക്കേടിനുത്തരവാദികളായവര്‍ മറുപടി പറയേണ്ടിവരുമെന്നും പ്രോഗ്രാം ഓഫീസര്‍ പറഞ്ഞു.




പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. ശ്രീദേവി അധ്യക്ഷയായി. ജനനീതി ഡയറക്ടര്‍ ഫാ. ജോര്‍ജ് പുലിക്കുത്തി, സര്‍വോദയമണ്ഡലം സംസ്ഥാന സെക്രട്ടറി പുതുശ്ശേരി ശ്രീനിവാസന്‍, സോഷ്യല്‍ഓഡിറ്റ് കണ്‍സള്‍ട്ടന്റ് സേതു നസീര്‍, പഞ്ചായത്തംഗങ്ങളായ എന്‍. മുരളീധരന്‍, രജിത ശിവദാസ്, പി. രാജന്‍, റിസോഴ്‌സ്‌പേഴ്‌സണ്‍ ഗിരീന്‍ കടുന്തുരുത്തി തുടങ്ങിയവരും പങ്കെടുത്തു.

No comments:

Post a Comment